Saturday, August 17, 2019

വർണ്ണം എന്ത് ? ഒരു പഠനം .

                                                            ആമുഖം 




                   വർണ്ണം എന്ന പദം , ചാതുർവർണ്യം , ജന്മായത്തം , കർമ്മായത്തം , വർണ സങ്കരം   എന്നിവയാണ് ഇവിടെ വിശദമാക്കുന്നത് . അതിനു ശേഷം    ചാതുർവർണ്യത്തിലെ ബ്രാഹ്മണാദികളായ നാല് വർണങ്ങൾ നിർണയിക്കുന്നത്   ജന്മം കൊണ്ടോ  കർമ്മം കൊണ്ടോ എന്നതും സംവദിക്കപ്പെടുന്നു . 

                                                          നിർവ്വചനം 

കർമ്മായത്തം -  കർമ്മത്താൽ വശപ്പെടുത്തിയത് /  അധീനമായത് /  സ്വന്തമായത് എന്തെല്ലാമോ അതെല്ലാം .

ജന്മായത്തം - ജന്മത്തോട് കൂടി തന്നെ വശപ്പെടുത്തിയത് /  അധീനമായത് /  സ്വന്തമായത് എന്തെല്ലാമോ അതെല്ലാം . 

വർണ:

സംസ്കൃതത്തിലെ  വൃ [1 ,5 ,9  ഉഭയ പദി   ] [ വരിക്കുക ,സ്വീകരിക്കുക ]  എന്ന ധാതുവിൽ നിന്ന് ഉത്‌പന്നമായ പദമാണ് ''വർണ:'' . 


                                 വർണ: എന്ന പദത്തിന് നിറം , വർഗ്ഗം എന്നിങ്ങനെ വ്യാവഹാരിക അർത്ഥങ്ങളും ഓരോ സാഹചര്യമനുസരിച്ച് നിറച്ചായം , സൗന്ദര്യം , അലങ്കാരം എന്നിങ്ങനെ ദ്യോതകാർത്ഥങ്ങളും ഉണ്ട് . 

കർമ്മായത്തവർണ വ്യവസ്ഥിതി വാദം എന്ത് ? 

                           'മനുഷ്യരുടെ ഉത്ഭവപരിണാമ കാലഘട്ടത്തിൽ വർഗ്ഗ ജാതി വിഭജനം ഉണ്ടായിരുന്നില്ല . അക്കാലത്ത് ആർക്കും ഏത് തൊഴിലും സ്വീകരിക്കാമായിരുന്നു . അവർ സ്വീകരിക്കുന്ന തൊഴിലിനെ  അനുസരിച്ചാണ് അവരുടെ ബ്രാഹ്മണാദികളായ നാല്‌ വർണങ്ങൾ  കണക്കാക്കിയിരുന്നത്' എന്നതാണ് കർമ്മായാത്തവർണവാദഗതിയുടെ അടിസ്ഥാനം . വർണ നിർണയ വിഷയത്തിൽ ദൈവികമോ ആർഷമോ ആയ യാതൊരു ഇടപെടലുകളെയും ഈ വാദക്കാർ അംഗീകരിക്കുന്നില്ല . കുലധർമം എന്നത് ഈ വാദത്തിൽ അംഗീകരിക്കപ്പെടുന്നില്ല . പാടത്ത് പണി ചെയ്യുന്നയാളുടെ മകന് വിദ്യാഭ്യാസത്തിലൂടെ കൈവരുന്ന യോഗ്യതയനുസരിച്ച് കളക്ടറോ ഭരണാധിപനോ അഥവാ ക്ഷേത്ര ശാന്തിക്കാരനോ ആകുന്നതിന് ഈ വാദ പ്രകാരം തടസ്സമില്ല എന്ന മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാകുന്നു . അപ്രകാരം ഒരാൾ തൊഴിൽ മാറി പോകുമ്പോൾ ഉണ്ടാവുന്ന ശൂന്യത  നികത്തുന്നതിനും പകരം വെക്കുന്നതിനും  പുതിയ ആളുകളെ കൊണ്ട് വരികയും ആ മേഖലയിൽ സർക്കാർ ഇടപെടുകയും ചെയ്യണം .  ഫലത്തിൽ ആളുകൾ സ്വാഭാവികമായി ചെയ്തു വരുന്ന എല്ലാ കർമ്മ മേഖലകളും സർക്കാർ ഇടപെട്ട് സേവന മേഖല ആക്കി മാറ്റണം . 

                                 വിവിധ        സംവാദങ്ങളിൽ കർമ്മായത്ത വർണ വാദഗതിക്കാർ ഉന്നയിക്കുന്ന പൗരാണികവും ചരിത്രപരവുമായ വാദങ്ങൾ ചുവടെ ചേർക്കുന്നു . 


1 . രാമായണം രചിച്ച വാല്മീകി അതിനു മുമ്പ് രത്‌നാകരൻ എന്ന വർണബാഹ്യനായിരുന്ന കൊള്ളക്കാരനായിരുന്നു എന്നും അക്കാലത്തെ വ്യവസ്ഥിതി പ്രകാരം എല്ലാവർക്കും  വേദപഠനം സാധ്യമായിരുന്നു എന്നതിന് അത് തെളിവാണെന്നുമാണ് വാദം  .

2 . മഹാഭാരതം രചിച്ച വേദവ്യാസൻ വർണബാഹ്യയായ  മുക്കുവ സ്ത്രീയുടെ മകനാണെന്നും എന്നിട്ടും ആ കാലഘട്ടത്തിൽ സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു എന്നും  വാദിക്കുന്നു . 

                                             സൂക്ഷ്മമായി നോക്കിയാൽ ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായും കമ്മ്യുണിസവുമായും  ചില സെമിറ്റിക് മത കാഴ്ചപ്പാടുകളോടും ഒത്ത് പോകുന്ന  നാസ്തികവും ഭൗതികവും ആയ  വാദമാണിതെന്ന് കാണാവുന്നതാണ് . 
                                
ജന്മായത്തവർണ വ്യവസ്ഥിതി വാദം എന്ത് ? 

               മനുഷ്യരും ഈ കാണുന്ന പ്രപഞ്ചവും കൽപാദിയിൽ ബ്രഹ്‌മാവിനാൽ സൃഷ്ടിക്കപ്പെട്ടതാണ് .  ബ്രഹ്‌മാവ് തന്റെ  മുഖത്ത് നിന്നും ബ്രാഹ്മണരെയും കൈകളിൽ നിന്ന് ക്ഷത്രിയരെയും  തുടയിൽ നിന്ന് വൈശ്യന്മാരെയും പാദത്തിൽ നിന്ന് ശൂദ്രന്മാരെയും സൃഷ്ടിച്ചു  .  ക്ഷത്രിയാദികളേക്കാൾ മുമ്പ് ജനിച്ച്  അവരെ വേദാധ്യയനം ചെയ്യിച്ചത് കൊണ്ട് ബ്രാഹ്മണന്  ശ്രെഷ്ഠത കല്പിക്കപ്പെട്ടു .  വർണം സൃഷ്ടിയിൽ തന്നെ നിശ്ചയിക്കപ്പെട്ടു . ആ സൃഷ്ടിയിൽ ഒരു ജീവി വർഗ്ഗവും  ഭൗതിക പരിണാമം കൊണ്ട് ഉണ്ടായതല്ല   .   മുമ്പേ ഉണ്ടായിരുന്നവ തന്നെയാണ് സൃഷ്ടി കർമ്മത്തിൽ പുനരവതരിപ്പിക്കപ്പെട്ടത്        (ഗീത  9 . 7 ) .  ബ്രഹ്‌മാവ്‌ സൃഷ്‌ടിയുടെ ആദിയിൽ ഏതൊരു കർമ്മത്തിന് നിയോഗിച്ചുവോ ആ ജീവി പുനരുത്പാദിപ്പിക്കപ്പെടുമ്പോൾ അതിന്റെ സന്തതികളും അതേ  കർമ്മത്തെയാണ് സ്വീകരിക്കേണ്ടത് .  

                ദേഹികൾ  ജന്മം കൊണ്ട് അവർക്ക് ലഭിച്ചതിന്  അനുരൂപമായ കർമ്മത്തെ വരിച്ചു കൊള്ളേണ്ടതാണ് . കർമ്മങ്ങൾ ജന്മത്തിനും ജന്മം കർമ്മത്തിനും കാരണമാകുന്നു . ജനിച്ച കുലത്തിന്  / വർണത്തിന്  യോജിക്കാത്ത കർമ്മങ്ങൾ   സ്വീകരിക്കുന്നവൻ പതിതനായി വീണ്ടും ജന്മമെടുക്കുന്നു .   സ്വവർണ വിഹിതമായ കർമ്മങ്ങൾ യജ്ഞഭാവനയോടെ ചെയ്യുന്നവൻ ജ്ഞാന പ്രാപ്തി വന്ന് മുക്തി നേടുകയോ , അഥവാ അതിനു പാകത വന്നില്ലെങ്കിൽ ഉയർന്ന കുലത്തിൽ വീണ്ടും ജനിച്ച് മുക്തി നേടുകയോ ചെയ്യുന്നു .  മുക്തി ആഗ്രഹിക്കാത്തവൻ പല പല ജീവി വർഗ്ഗങ്ങളിൽ ജന്മമെടുത്ത്  ഈ ഗതിയിൽ  അനന്ത കാലത്തേക്ക് സഞ്ചാരം തുടരുന്നു .

                      സൂക്ഷ്മമായി നോക്കുമ്പോൾ വേദോപനിഷത്തുകളിലെയും ഭാരതീയ ശാസ്ത്രങ്ങളിലേയും ദർശനങ്ങൾ മുഴുവൻ ജന്മായത്ത വ്യവസ്ഥിതിയോട് യോജിക്കുന്നത് കാണാം . 


              വിവിധ   സംവാദങ്ങളിൽ കർമ്മായത്ത വർണ വാദഗതിക്കാർ ഉന്നയിക്കുന്ന മേല്പറഞ്ഞ  വിഷയങ്ങൾക്ക് പൗരാണികവും ചരിത്രപരവുമായ മറുപടി ,  ചുവടെ ചേർക്കുന്നു .  

1 ) മഹർഷി ഭൃഗുവിൻറെ ഗോത്രത്തിൽ  'പ്രചേതസ്' എന്ന ബ്രാഹ്മണ ശ്രെഷ്ഠൻറെ പുത്രനാണ്  പിൻകാലത്ത് വാല്മീകി ആയി അറിയപ്പെട്ടതും രാമായണം രചിച്ചതും . അത് സംബന്ധിച്ച രാമായണത്തിലെ വരികൾ ചുവടെ ചേർക്കുന്നു . 

''പ്രചേതസോഹം ദശമ: പുത്രോ രാഘവനന്ദന l ന സ്മരാമ്യ നൃതം വാക്യമിമൗ  തു തവ പുത്രകൗ'' ll  96.19

''സന്നിബദ്ധം ഹി ശ്ലോകാനാം ചതുർവിംശത്സഹസ്രകം l  ഉപാഖ്യാനശതം  ചൈവ ഭാര്ഗ്ഗവേന തപസ്‌വിനാ'' ll 94 .26 

           അതീവ സംസ്കാര സമ്പത്തും  ഭാഷാപ്രാവീണ്യവും കാവ്യശാസ്ത്രമുൾപ്പെടെ സകല ശാസ്ത്രങ്ങളും മനസ്സിലാക്കി  ഉന്നതമായ ധാർമിക ബോധ നിലവാരത്തിൽ നിന്ന് കൊണ്ട് മാത്രമേ ഒരാൾക്ക് മാത്രമേ രാമായണം എഴുതാൻ കഴിയൂ എന്നത് വായിച്ചവർക്കെല്ലാം അറിയാം . അങ്ങനെ ഒരാൾക്ക്   കള്ളനെന്ന  ഭൂതകാലം  ഉണ്ടാകാനേ   ഇടയില്ല .   ഒരു പക്ഷിക്ക് ബാണമേറ്റത് കണ്ടപ്പോൾ തന്നെ 'മാ നിഷാദ' എന്ന പ്രതികരണം ഉണ്ടായ വ്യക്തി എങ്ങനെയാണ് അന്യരുടെ മുതൽ പിടിച്ച് പറിച്ചിരിക്കുക ? .

2 ) വേദവ്യാസൻറെ മാതാവ് സത്യവതി മുക്കുവ സ്ത്രീ ആണെന്ന വാദവും ശരിയല്ല . മഹാഭാരതം ആദി പർവത്തിൽ മുക്കുവരാജാവ്  ശന്തനുവിനോട്  സത്യവതി തൻ്റെ  വളർത്ത് മകളാണെന്ന് പറയുന്നുണ്ട്  . അദ്രിക എന്ന അപ്സരസ്സിന് ദേവാംശനായ ബ്രാഹ്മണനിൽ  ഭൂമിയിൽ വച്ച് ഉണ്ടായ പുത്രിയാണ് സത്യവതി . ദേവലോകത്തെ നിവാസികളായ അപ്സരസ്സുകൾക്ക് കേവലമനുഷ്യരിലെ വർണ , നിയമങ്ങൾ ബാധകമല്ല . സത്യവതിക്ക് ബ്രാഹ്മണനായ പരാശര മഹർഷിയുടെ പുത്രനായിട്ടാണ്‌ ഭഗവാൻ വേദ വ്യാസൻ അവതാര ജന്മമെടുക്കുന്നത് . അതിനാൽ വ്യാസൻ ബ്രാഹ്മണനാകുന്നു .   ശ്രീ വേദവ്യാസന്റെ ജീവിത കാലത്ത്  ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല . കലി  കാലത്ത് ജനിച്ച അൽപ ബുദ്ധികളായ ആളുകൾ മാത്രമാണ് വ്യാസന്റെ വർണ നിർണയം ചെയ്യുന്നത് .  


   വർണ്ണം കർമ്മായത്തമാണെന്ന് വീണ്ടും ചരിത്രത്തെയോ പുരാണങ്ങളെയോ കൂട്ട് പിടിച്ച് വാദിക്കുന്നവർ മറുപടി വ്യക്തമാക്കേണ്ട ചില സാഹചര്യങ്ങൾ ചുവടെ ചേർക്കട്ടെ .  

1 . ബ്രാഹ്മണർക്ക് മാത്രം വിദ്യാദാനം എന്ന് നിലപാടെടുത്ത പരശു രാമൻ എന്തിനാണ്   ബ്രാഹ്മണനല്ലെന്ന്   തിരിച്ചറിഞ്ഞപ്പോൾ കർണ്ണനെ ശപിച്ചത് ? വർണം മാറ്റി അനുഗ്രഹിച്ച് അയച്ചാൽ പോരായിരുന്നോ ?  എന്ത് കൊണ്ടാണ് ക്ഷത്രിയനുള്ള ജന്മസിദ്ധമായ വേദനാ സഹന ശക്തി ബ്രാഹ്മണന് ഉണ്ടാവില്ലെന്ന് പരശുരാമന് ബോധ്യപ്പെട്ടത് ? 

2 . വർണ്ണവും ജാതിയുമൊക്കെ കർമ്മായത്തമാണെങ്കിൽ എന്തിനാണ് പരശുരാമൻ 21 തലമുറ ക്ഷത്രിയന്മാരെ മുഴുവൻ തേടി  ചെന്ന്  നിഗ്രഹിച്ചത് ? പകരം അവരെ വർണം മാറ്റിയാൽ പോരായിരുന്നില്ലേ ? അക്കാലഘട്ടത്തിലെ ക്ഷത്രിയ സ്ത്രീകളിലെ ഗർഭം പോലും പരശു രാമനോടുള്ള പേടി കൊണ്ട് അലസി  പോയിരുന്നു എന്ന് പറയപ്പെടുന്നു. വർണം തെരെഞ്ഞ്ഞെടുക്കും പോലെ മാറ്റാവുന്നതാണെങ്കിൽ അവർ എന്തിന് ഭയക്കണം ? 

3 . വർണം കേവല മനുഷ്യരാൽ വരിക്കപ്പെടുന്നതാണെങ്കിൽ ഏകലവ്യന് അസ്ത്ര വിദ്യ നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ട് മഹാഭാരതത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല ?

4 . വർണം കർമ്മായത്തമാണെങ്കിൽ ബ്രാഹ്മണ വിഹിതമായ തപസ്സ് തെരെഞ്ഞ്ഞെടുത്ത   ശൂദ്രനായ  ശംബുകനെവധിക്കുന്നതിന് പകരം ബ്രാഹ്മണനായി അംഗീകരിക്കുകയല്ലേ ശ്രീരാമൻ  ചെയ്തിരിക്കുക ? എന്ത് കൊണ്ട്  മറിച്ചായി ?

5 . ഇനി കർമ്മായാത്ത വർണ വ്യവസ്ഥിതി യഥാർത്ഥത്തിൽ ഉണ്ടായിരുന്നു എന്ന വിശ്വസിച്ച് ആ സാഹചര്യത്തിലേക്ക് പോകാം .  ഒരു ബാലകൻ വിദ്യാഭ്യാസത്തിന്  പാകമാകുന്ന  5  അല്ലെങ്കിൽ 6  വയസ്സിൽ അവൻ ക്ഷത്രിയ ധർമം വരിക്കുകയാണെങ്കിൽ കളരിയിൽ പോകണം . ബ്രാഹ്മണ ധർമമാണെങ്കിൽ വേദം പഠിക്കാൻ  പോകണം . ശൂദ്രനാണെങ്കിൽ സഹായിക്കാൻ പോകണം . അപ്പോൾ തെരെഞ്ഞ്ഞെടുപ്പ് വളരെ ചെറുപ്പത്തിൽ  ആയി . വിദ്യാഭ്യാസം കഴിഞ്ഞാലും കുപ്പായം മാറും പോലെ വർണം മാറാമെന്നിരിക്കെ എന്തിനീ പാട് പെട്ട്  വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു എന്ന് ഭരണാധികാരികളും അന്നത്തെ ഗുരുക്കന്മാരും ചിന്തിച്ച് വിദ്യാഭ്യാസ പദ്ധതി നിർത്തി വക്കാനുള്ള സാഹചര്യമല്ലേ രൂപപ്പെടുക ? . അങ്ങനെ ഒരു പത്ത് കൊല്ലം പോലും നിലനിൽക്കാനിടയില്ലാത്ത  ഒരു അവസരവാദ വർണ സമ്പ്രദായമാണോ ഇവിടെ നില നിന്നിരുന്നതായി  പ്രസംഗിച്ച് ഫലിപ്പിക്കാൻ നോക്കുന്നത് ? 

6 . ക്ഷത്രിയനായിരുന്ന  വിശ്വാമിത്രൻ കൊടും തപം ചെയ്ത് സൃഷ്ടി സ്ഥിതി സംഹാര കാരണങ്ങളായ ത്രിമൂർത്തികളിൽ നിന്നും വരം നേടിയ ശേഷം   ഏറ്റവും അവസാനമായി എതിരാളി   ആയ വസിഷ്ഠ മഹർഷിയുടെ അംഗീകാരം കൂടി നേടിയ ശേഷമാണ് ബ്രഹ്മ ഋഷി പദം നേടിയത് . വിശ്വാമിത്രൻ ഇഛിച്ചാൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണത്വം പ്രാപ്യമാകുമെങ്കിലും മോക്ഷത്തിന് ക്ഷത്രിയൻ ലഭിക്കുന്ന  ഇഹജന്മത്തിലെ രാജര്ഷി പദവി മതിയാകുമെങ്കിലും ശത്രുവായിരുന്ന വസിഷ്ഠനോട് ഈ ജന്മത്തിൽ തന്നെ തുല്യ നിലയിൽ നിൽക്കാനുള്ള  രാജോ ഗുണപരമായ വൈരാഗ്യമാണ് ഇതിനെല്ലാം  കാരണമായത് .  അതിനായി വിശ്വാമിത്രന് സ്വരാജ്യവും സ്വകുലവും  കുടുംബബന്ധവും സ്വത്തും പുത്രപൗത്രാദികളെയും എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വന്നു . അങ്ങനെ  വിശ്വാമിത്രൻ  നയിച്ച ത്യാഗപൂർണമായ ജീവിതത്തെ ആഗ്രഹിച്ചാണോ പുരോഗമനപരമായി നിങ്ങൾ  വർണപരിവർത്തനം  ആഗ്രഹിക്കുന്നത് ?

ജന്മായത്ത വർണ വ്യവസ്ഥിതിയുടെ ശാസ്ത്രീയ വശം                 
                             
                                ''വരിക്കുക'' എന്ന നാമ  പദ അർത്ഥത്തെ സംബന്ധിച്ച് ആർക്കും തർക്കമില്ല . ഭാഷ സംസ്‌കൃതമാകയാൽ    അധ്യാത്മിക  അർഥങ്ങൾ ഓരോ പദങ്ങളിലും ഉൾച്ചേർന്നിരിക്കും . ആര് എപ്പോൾ എന്തിനെ വരിക്കുന്നു എന്നതാണ് വിഷയം .  അതറിയണമെങ്കിൽ  ഭാരതീയ ശാസ്ത്രജ്ഞാനപരമായി  ജീവാത്മാവിൻറെ പ്രയാണ ഗതി അനുസരിച്ച് ''വരിക്കുക'' എന്ന ക്രിയ നടക്കുന്ന എല്ലാ സാഹചര്യങ്ങളും വിലയിരുത്തണം . നിശ്ചിത കാലയളവിൽ സ്വർഗ്ഗ / നരക വാസം പൂർത്തിയാക്കിയ ജീവൻ അടുത്ത ജന്മത്തിനായി മേഘ വർഷത്തിലൂടെ ഭൂമിയിൽ പതിച്ച് അർഹതയനുസരിച്ച് മനുഷ്യന്റെയോ മൃഗങ്ങളുടെയോ പക്ഷികൃമി കീടങ്ങളുടെയോ   ജന്മമെടുക്കുന്നതിനായി ആ വർഗ്ഗത്തിൽപ്പെട്ട യോഗ്യനായ പുരുഷനെ തേടി ജലത്തിലൂടെ സഞ്ചരിച്ച്  ജലപാനം ചെയ്യുമ്പോൾ അയാളെ വരിച്ച് ശരീരത്തിൽ രക്തത്തിൽ   കയറി പറ്റുന്നു . അതുപോലെ   എത്തിപ്പെട്ട  മറ്റനേകം ജീവന്മാരോടൊപ്പം ബീജരൂപത്തിൽ പുരുഷേന്ദ്രിയത്തിൽ    യുക്തമായ യോനി പ്രവേശനത്തിനായി കാത്തിരിക്കുന്നു .   
          
                   യഥാസാഹചര്യത്തിൽ യുക്തമായ വർണത്തിൽപ്പെട്ട സ്ത്രീ യോനിയിൽ  ആ ജീവൻ വരിക്കപ്പെടുന്നു . ഉടൻ  ലിംഗനിർണയം ചെയ്യപ്പെട്ട്  ഭ്രൂണ ശരീരമാക്കപ്പെടുകയും അവൻ / അവൾ  പിറന്ന ശേഷം  ജീവിക്കേണ്ട ,  കുടുംബ , സാമൂഹ്യ , വർഗ്ഗ പരിതഃസ്ഥിതികൾ ആ നിമിഷം  തന്നെ വരിക്കപ്പെടുകയും ചെയ്യുന്നു . ഈ വിധം നടക്കുന്ന വരണങ്ങളിലൊന്നും പ്രകൃതിക്കല്ലാതെ യാതൊരു ശക്തിക്കും ഇടപെടാനാകില്ല . 


                      ലിംഗം , തൊലി നിറം ,   മാതാ പിതാക്കൾ , സഹോദരങ്ങൾ , പദവികൾ, മേൽക്കോയ്മ , ജാതി , കുല തൊഴിൽ , സ്വത്ത് വിഹിതം    എന്നിങ്ങനെ പ്രധാനപ്പെട്ട തെരെഞ്ഞ്ഞെടുപ്പുകളൊക്കെ ജന്മത്തോടെ തന്നെ പൂർത്തിയാകുന്നു . അങ്ങനെ പൂർത്തിയായ സംഗതികളിലൊക്കെ ഒരു വ്യക്തതയും തർക്കമില്ലായ്മയും ഉള്ളത് കൊണ്ടാണ് പുരാതന കാലം തൊട്ടു തന്നെ കുട്ടിയുടെ അധികാര അവകാശങ്ങളൊക്കെ ജന്മായത്തമാക്കി നിശ്ചയിച്ച് കൊണ്ട് സമൂഹം മുന്നോട്ട് വന്നത് . ആധുനിക ശാസ്ത്ര പ്രകാരമാകട്ടെ , D N A , രക്ത ഗ്രൂപ്പ് , തൊലി നിറം , മറ്റനേകം പാരമ്പര്യ ഘടകങ്ങൾ എന്നിവയും ദേഹികമായ എല്ലാ സവിശേഷതകളും  ജന്മായത്തമായി വരിക്കപ്പെട്ടതായും ഇനി മാറ്റം ഇല്ലെന്നും വ്യക്തമാകുന്നു .

                    മനുഷ്യർ മാത്രമല്ല പല വിധ മൃഗങ്ങളും മത്സ്യങ്ങളും പറവകളും സസ്യങ്ങൾ പോലും അതാതിന് യുക്തമായ ജന്മായത്ത വ്യവസ്ഥിതിയിലാണ് സ്വജാതി വർഗ്ഗങ്ങളോട് കൂടി ജീവിച്ചു വരുന്നത് . മൃഗങ്ങളിലും ഉറുമ്പ് തുടങ്ങി ചെറു ജീവികളിലും അതാത് കൂട്ടങ്ങളുടേതായ വിഭജനങ്ങളും കീഴ് വഴക്കങ്ങളും ഭ്രഷ്ട് തുടങ്ങിയ നിയമ വ്യവസ്ഥയും പാലിക്കുന്നത് കാണാം . അതാത് സമൂഹത്തിൻറെ  കീഴ് വഴക്കങ്ങളും കോയ്മകളും  ലംഘിച്ചാൽ ഛിന്നഭിന്നമായി നശിക്കുന്ന ഒട്ടേറെ പ്രാണി സമൂഹങ്ങൾ നമുക്ക് ചുറ്റുമുണ്ട് . എന്തിനേറെ ? കാലങ്ങളായി സമ്പർക്കത്തിലിരുന്നിട്ടും കടൽ  വെള്ളവും കായൽ വെള്ളവും അതാതിന്റെ സ്വാഭാവികതയെ വെടിഞ്ഞ്  ഇനിയും ഒന്ന് ചേർന്നിട്ടില്ല . 

               ഇതിഹാസങ്ങളിലെ കഥാ പാത്രങ്ങൾ  ഉന്നയിക്കുന്ന ധാർമിക പ്രശ്നങ്ങളും അവക്കുള്ള തീർപ്പുകളും  എല്ലാം  സ്ഥിരമായതും   ജന്മായത്തവുമായ സമൂഹ വ്യവസ്ഥിതിയെ അടിസ്ഥാനമാക്കി തന്നെയാണ് നിർണയിക്കപ്പെട്ടിരിക്കുന്നത്  എന്ന്  ഇതിഹാസം വായിക്കുന്ന ആർക്കും മനസ്സിലാകും .    'കാക്ക കുളിച്ചു  വന്നാൽ കൊക്കാകും'  എന്ന തരത്തിൽ വർണം മാറ്റി പുതിയതായി അവതരിക്കാൻ ഉതകുന്ന ഏതെങ്കിലും കർമ്മമോ ആചാരമോ ഇതിഹാസങ്ങളിൽ കാണുന്നില്ല .      മറിച്ച്    അന്യവർണത്വം അവകാശപ്പെട്ട് ആൾമാറാട്ടം നടത്തിയ കുറ്റത്തിന് പരശുരാമൻ കർണ്ണനെ ശപിക്കുകയും ഉണ്ടായി .  മറ്റൊരു വേളയിൽ ക്ഷത്രിയ കുലത്തിൽപ്പെട്ടവരുടെ   ആയുധാഭ്യാസ പ്രകടന വേളയിൽ പരാക്രമം നടത്താനെത്തിയ കർണ്ണനെ കുല ഗുരുക്കന്മാർ സൂതപുത്രനെന്ന് ചൂണ്ടി കാണിച്ച് തടഞ്ഞപ്പോൾ സാക്ഷാത് കലി പുരുഷാവതാരമായ ദുര്യോധനൻ യോഗ്യതയൊന്നും പരിശോധിക്കാതെ  കർണ്ണനെ അംഗരാജാവായി വാഴിച്ചത് വരാനിരിക്കുന്ന കലികാലത്തിലെ  ഭരണക്രമത്തെ പറ്റിയുള്ള സൂചന നൽകുന്നതാകുന്നു . 

                       ഓരോ സസ്യ , ജന്തു ജാതികളിലും ജനിതക ഗുണത്തെ ആശ്രയിച്ചുള്ള ഉന്നതമൂല്യമുള്ള ഇനങ്ങൾക്കാണ് ഇന്ന്  വില  . ഓരോ കർമ്മായത്തവാദിയും   തനിക്കായി  ഒരു തോട്ടം ഉണ്ടാക്കുകയാണെങ്കിൽ ഉന്നത ജനിതക ഗുണമുള്ള ഇനം തൈകളാണ് തിരഞ്ഞ്ഞെടുക്കുക എന്നതിൽ സംശയമില്ല . യഥാർത്ഥത്തിൽ  വാടിയതും മുരടിച്ചതും തലപോയതും  ഉൾപ്പെടെ എല്ലാ ഇനം തൈകളെയും നട്ടു വളർത്തി അവക്ക് വെള്ളവും വളവും ആർജ്ജിക്കാനുള്ള അവസരം നൽകി അതിലൂടെ  മികച്ച ഇനമാക്കി ആദായമെടുക്കുകയായിരുന്നു  കർമ്മായത്ത പ്രത്യയ ശാസ്ത്രപരമായ ശരി . 

നടപ്പ് ലോകക്രമവും ജനിതക മൂല്യ നിരാസവും 

                  ജർമനിയിലെ ഏകാധിപതിയായ ഹിറ്റ്ലർ മുന്നോട്ട് വച്ച  ലോകക്രമം  ജന്മായത്തപരമായ ജനിതക ഗുണം , വംശശുദ്ധി , മെറിറ്റ് എന്നിവയിൽ ഊന്നിയ ഒന്നായിരുന്നു . ഹിറ്റ്ലറുടെ പരാജയത്തിന് ശേഷം യുദ്ധ വിജയികളായ  ബ്രിട്ടീഷ്  ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ സഖ്യകക്ഷികളും ഈ പറഞ്ഞ തത്വങ്ങളെ പൊതുധാരയിലോ വിദ്യാഭ്യാസ രംഗത്തോ  ചർച്ച ചെയ്യുന്നത്  നിർബന്ധിതമായി ഒഴിവാക്കി . അവർക്ക് സ്വാധീനമുള്ള എല്ലാ രാജ്യങ്ങളിലും വംശീയപരമായ ഉയിർത്തെഴുന്നേൽപ്പുകളെ ഒതുക്കി പകരം  സ്ത്രീ ,  ന്യുനപക്ഷ , ദുർബല , വിഭാഗങ്ങളുടെ  ശാക്തീകരണവും ജി.ഡി.പിയും  വികസനവും സംവരണവും  തുല്യാവകാശങ്ങളും , അധികാര വികേന്ദ്രീകരണവും  പാശ്ചാത്യ രീതിയിലുള്ള ഡെമോക്രസിയും   പ്രോത്സാഹിപ്പിച്ചു  .    എന്നാൽ കാലം കുറച്ച് കൂടി മുന്നോട്ട് പോയാൽ പ്രശ്നങ്ങളിൽ പെട്ട് അത്യന്തം ഉഴലുന്ന സമൂഹം പരിഹാരത്തിനായി മെരിറ്റിനെ തേടി  എത്തുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല  . കേവലം ഒരു പരീക്ഷയിൽ മാർക്ക് നേടി തെളിയിക്കുന്ന മെറിറ്റല്ല ഞാൻ ഇവിടെ ഉദ്ദേശിച്ചത് .

ഭഗവദ് ഗീതയിലെ ചാതുർ വർണ്യ വിഭജനം . 

             അതാത് വർണങ്ങൾക്ക് സ്വാഭാവികമായ കർമ്മങ്ങളെയാണ് ഭഗവദ് ഗീത 18 . 41 മുതൽ 18 .48 വരെ വിധിച്ചിരിക്കുന്നത് . ആ കർമ്മ വിഭജനത്തിന്  ഹേതു  അതാത്    വർണത്തിൽപ്പെട്ടവരിൽ   അന്തർലീനമായ ജന്മായത്തമായ സ്വഭാവഗുണമാണെന്ന് 18 . 41 പറയുന്നു .   വർണ കർമ്മങ്ങളെ ത്യജിക്കരുതെന്ന് 18 . 48 ൽ പറയുന്നു. പരവർണ കർമ്മം ചെയ്യുന്നത് എത്ര നല്ല രീതിയിലാണെങ്കിലും കൊള്ളുകയില്ലെന്നാണ് 18 . 47 ൽ പ്രതിപാദിച്ചിരിക്കുന്നത് . സംസിദ്ധിയെ പ്രാപിക്കാൻ  വർണം മാറേണ്ടതില്ലെന്നും അവനവൻറെ വർണത്തിന് നിശ്ചയിക്കപ്പെട്ട  കർമ്മത്തെ ശരിയായി അനുഷ്ഠിക്കുന്നത്‌ സിദ്ധിയെ നേടി തരുമെന്നും 18 . 45 &46  ശ്ലോകങ്ങളിൽ  വ്യക്തമാക്കുന്നു . ക്ഷത്രിയനായ ജനകൻ സ്വകർമ്മങ്ങളാൽ തന്നെ പരമ പദം  പൂകിയതായി  3 . 20 ൽ പരാമർശിക്കുന്നു . അതിനാൽ തന്നെ സ്വകർമ്മങ്ങളെ   ത്യജിച്ച് അന്യ കർമ്മത്തെ ആശ്രയിച്ച് വർണം മാറുന്നതിനെ ഭഗവാൻ അംഗീകരിക്കുന്നില്ല . 

                  ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് നടന്ന ഒരു ഓൺലൈൻ ചർച്ചയിൽ   വർണം കർമ്മായത്തമാണ് എന്ന് വാദിച്ച പ്രബല ഹിന്ദു  ഗ്രൂപ്പിലെ മോഡറേറ്റർ  , അതിനെ എതിർത്ത എന്നോട് , പുരാണങ്ങളിൽ  ജാതിയെന്ന ഒരു പരാമർശമെങ്കിലും ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ആവശ്യപ്പെടുകയും അപ്പോൾ തന്നെ ഞാൻ  ഗീതയിലെ 01. 43. ''ദോഷൈരെതൈ : കുലഘ്നാനാം വർണ സങ്കര കാരകൈ : ഉത്സാദ്യന്തേ ജാതി ധർമ്മാ : കുലധർമ്മാശ്ച ശാശ്വതാ:''  എന്ന ശ്ലോകം    പരാമർശിക്കുകയും  നിവൃത്തിയില്ലാതെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തത് ഞാൻ ഈ  ഘട്ടത്തിൽ ഓർക്കുകയാണ്   . ഈ ശ്ലോകത്തിൽ  കുല ധർമ്മവും ജാതി ധർമ്മവും ശാശ്വതമാണെന്നും ധർമത്തിന് വിരുദ്ധമായ പ്രവർത്തി , വർണ സങ്കര കാരണമാണെന്നും അർജുനൻ പറയുന്നത് അന്ന് നിലനിന്ന വ്യവസ്ഥ വച്ച് കൊണ്ട് തന്നെയാണ് . അതൊന്നും ഭഗവാൻ ഖണ്ഡിക്കുന്നുമില്ല . 

മുജ്ജന്മസുകൃതവും അത് കേട്ടപ്പോൾ ഉണ്ടായ കോലാഹലവും 

                          ബ്രാഹ്മണർ മുജ്ജന്മ സുകൃതമുള്ളവരാണെന്ന് ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞപ്പോൾ അത് കേട്ട ഇവിടത്തെ സ്ഥാപിത രാഷ്ട്രീയക്കാരും മീഡിയയും ഉണ്ടാക്കിയ കോലാഹലങ്ങൾ നാം കണ്ടതാണ് . അഗ്രഹാരത്തിലെ  മുജ്ജന്മ സുകൃതമുള്ള   വരേണ്യന്മാർക്ക്  എന്തിനാണ് സംവരണമെന്ന്  മുതിർന്ന നേതാവ്  ചോദിച്ചു .  ആ ചർച്ചകൾ ഒന്നും ശരിയായ രീതിയിലല്ല നടന്നത് . അത് മനസ്സിലാക്കാൻ ഒരു കഥ  പറയാം . 

                                         ഒരാൾ  ഒരു ട്രെയിനിൽ അതാവശ്യമായി യാത്ര പോകുകയാണ് . ചിലവ് കുറവാണല്ലോ എന്ന്  കരുതി ജനറൽ ടിക്കറ്റാണ് എടുത്തത് . എന്നാൽ അവിടത്തെ സാഹചര്യങ്ങൾ കണ്ട് മടുത്തപ്പോൾ സമാന ചിന്താഗതിക്കാരായ ആളുകളെ സംഘടിപ്പിച്ച് സ്ലീപ്പറിലോ ഏ .സി.യിലോ കയറി സീറ്റ് കയ്യടക്കി  . ടി. ടി. ആർ വന്ന് ചോദിച്ചപ്പോൾ    ടി. ടി. ആറിനോട്  '' ജനറൽ  ടിക്കറ്റുകാരും  മനുഷ്യരല്ലേ ?  ഈ ട്രെയിൻ പൊതു മുതലല്ലേ ?  അല്ലാതെ ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ ? ഞങ്ങളുടെ ടാക്സ്  കൊണ്ടല്ലേ ഇതൊക്കെ ഉണ്ടാക്കിയത് ? ''   എന്നൊക്കെ വാദിച്ച് കഥാനായകൻ തർക്കിച്ചു . അപ്പോൾ ടി.ടി.ആർ പറഞ്ഞു .    

         '' ഇവിടെ  ഏസിയിൽ / സ്ലീപ്പറിൽ    ഇരിക്കുന്നവരെല്ലാം ഇതിനു വേണ്ടി  കൂടിയ  പണം  നൽകി  നേരത്തേ കൂട്ടി പ്രത്യേക  ടിക്കറ്റെടുത്തവരാണ് . അതിനാൽ അവർക്ക് ചില സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ റെയിൽവേ ബാധ്യസ്ഥരാണ് . നിങ്ങൾ അപ്രകാരം ചെയ്യാത്തതിനാൽ നിങ്ങളുടെ ഈ പ്രവർത്തി നിയമ ലംഘനവും ശിക്ഷാർഹവുമാണ് . നിങ്ങൾക്ക് ട്രെയിനിൽ   ഇതേ സൗകര്യങ്ങളോടെ സഞ്ചരിക്കണമെങ്കിൽ  മറ്റൊരു ട്രെയിനിൽ കൂടിയ പണം നൽകി മറ്റൊരു ദിവസം സഞ്ചരിക്കാവുന്നതാണ് .''

                     ഈ സംഭവത്തിലെ  യാത്ര എന്നത്  ഇഹജന്മത്തെ സൂചിപ്പിക്കുന്നു .  ഏസി / സ്ലീപ്പർ കോച്ചുകൾ   സമൂഹത്തിലെ വരേണ്യ വർണവിഭാഗം .  ഏസി / സ്ലീപ്പർ  ടിക്കറ്റെടുത്തവർ  ഈ ജന്മത്തിലെ ബ്രാഹ്മണർ .  പണം  എന്നാൽ  സുകൃതം . ടിക്കറ്റ് എടുക്കുക എന്നാൽ ജനിക്കുക .  ടി.ടി.ആർ  എന്നത്  ഭരണാധികാരി . റെയിൽവേ എന്നത്  ദൈവം .    ട്രെയിനിലെ വിവിധ ക്ലാസ്സുകൾ ആണ്  വിവിധ വർണങ്ങൾ .    കൂടിയ പണം നൽകി  ടിക്കറ്റെടുത്ത വ്യക്തികൾ  ആണ്    ബ്രാഹ്മണർ .   ബ്രാഹ്മണർ  പണം നൽകിയത് അഥവാ സുകൃത കർമ്മങ്ങൾ ചെയ്തത്  മുൻജന്മത്തിൽ .   

ബ്രാഹ്മണ സ്തുതി വർജ്യമോ ?

                  പുരാണങ്ങളിൽ പലയിടത്തും ബ്രാഹ്മണ സ്തുതികളും ബ്രാഹ്മണർക്ക് ഭരണകൂടങ്ങൾ ചെയ്തു കൊടുക്കേണ്ട സംരക്ഷണങ്ങളെപറ്റിയും ധാരാളമായി പ്രസ്താവിക്കുന്നുണ്ട് .  അതിനാൽ    ബ്രാഹ്മണരോട്  അസൂയയോ വിദ്വെഷമോ  ഉള്ള  പ്രശസ്തരായ വ്യക്തികൾ  പോലും  ഭാഗവതം , ഗീത തുടങ്ങിയവ പ്രഭാഷണം നടത്തുമ്പോഴും   ഗ്രന്ഥങ്ങൾക്ക്   വ്യാഖ്യാനമെഴുതുമ്പോഴും  ചാതുർ വർണ്യത്തെ വളച്ച്‌ ഒടിച്ച് വ്യാഖ്യാനിക്കുന്നത് കാണുന്നുണ്ട് . അബ്രാഹ്മണനായ  ഒരു മഹാഭാരത വ്യാഖ്യാതാവ് സ്വന്തം പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .    ''വർണ വർഗ്ഗ മേധാവിത്വങ്ങൾ നിലനിറുത്തുവാനും സ്ഥാപിത താത്പര്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനും വേണ്ടി  ഇടക്കിടക്ക് പലരും പലതും കൂട്ടിച്ചെർത്തിട്ടുണ്ടെന്ന് സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . പലേടത്തും പ്രക്ഷിപതാംശങ്ങൾ  ഏറെയുള്ളതായി ഈ ലേഖകന് ബോധ്യം വന്നിട്ടുണ്ട്   '' .            

                       യഥാർത്ഥത്തിൽ  ബ്രാഹ്മണ വർണത്തിന്  വിഹിതമാക്കിയ വേദ പഠനം , വ്യാഖ്യാനം , പഠനം എന്നിവ ഇതര വർണ്ണത്തിലുള്ള താൻ   ചെയ്യുമ്പോൾ  ആ വ്യാഖ്യാനം / പ്രഭാഷണത്തോട് പ്രതികരിക്കുന്ന  പഠിതാവ് തന്റെ അർഹത ചോദ്യം ചെയ്യുമോ എന്ന ഉൾഭയം  ആയിരിക്കണം  ആ പ്രഭാഷകനെയോ വ്യാഖ്യാതാവിനെയോ  ഈ വിധം ചെയ്തികൾക്ക് നിർബന്ധിക്കുന്നത് . 

വ്യാഖ്യാനദുരന്തം 

                         അന്തരിച്ച ഒരു പ്രശസ്‌ത വ്യക്തിയുടെ  'കുമാരസംഭവം'  വ്യാഖ്യാനത്തിൽ കുമാര സംഭവത്തിലെ ഓരോ പദ്യവും  ഭീകരമായ കാവ്യാസ്വാദന നിലവാര പരിശോധനക്കും വിമർശനത്തിനും വിധേയമാക്കിയത്  ഞാൻ കണ്ടിട്ടുണ്ട് . അതിൽ  ചില ശ്ലോകങ്ങളെ  കൃതിയിൽ നിന്ന് വേർപെടുത്തി താഴെ എടുത്തെഴുതിയ വ്യാഖ്യാതാവ്  ഒരു സാങ്കല്പിക  പ്രക്ഷിപ്തകാരനെ അതിന് ഉത്തരവാദിയായി കല്പിച്ച്  ക്രൂശിക്കുന്നുണ്ട്  .   

                           ഈ രീതി പിൻ കാലത്ത് ഒരാചാരമായത് കൊണ്ടാണോ എന്തോ ,  സമീപകാലത്ത്  പുരാണ കൃതികളിലെല്ലാം വ്യാഖ്യാതാക്കൾ തന്നെ തന്റെ പുസ്തകത്തിലെ  ആമുഖത്തിൽ  മൂലകൃതിയിൽ പ്രക്ഷിപ്ത ആരോപണം ഉന്നയിക്കുന്നത്  ഒരു ഫാഷനായിട്ടുണ്ട് .   ബ്രാഹ്മണസ്തുതി എവിടെ കണ്ടാലും  അതെല്ലാം അസൂയാലുക്കൾക്ക് പ്രക്ഷിപ്തമാണ്  . ഇങ്ങനെ അസൂയക്ക് വശപ്പെട്ട്  ഇതിഹാസങ്ങൾ തുടങ്ങിയ  മഹത്തായ കൃതികളെ  വികലമാക്കി അവതരിപ്പിക്കുമ്പോൾ വികലമാകുന്നത് ആ കൃതിയല്ലെന്നും മറിച്ച് സ്വന്തം വ്യാഖ്യാനം അച്ചടിച്ച പുസ്തകം  മാത്രമാണെന്നും ബന്ധപ്പെട്ടവർ ഓർക്കുന്നത് നല്ലതായിരിക്കും .
                     
വർണസങ്കരം 


                       പൗരാണിക ഭാരതത്തിൽ രാജാവ് തൊട്ട് സമൂഹത്തിൽ  ഏറ്റവും താഴ്ന്ന നിലയിൽ ജീവിച്ചവർ വരെ മനു സ്മൃതി പ്രകാരമുള്ള ജന്മായത്ത  വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് സ്വകുടുംബങ്ങളിൽ അടക്കം നിയമങ്ങൾ പാലിച്ചിരുന്നത് . പുരാണങ്ങൾ , ചരിത്ര രേഖകൾ , കഥകൾ ഐതിഹ്യങ്ങൾ എന്നിവയിൽ ഇതിനെല്ലാം ഒരുപാട് തെളിവുകളുമുണ്ട് . എന്തിന് നാം ഇന്ന് പ്രത്യക്ഷത്തിൽ കാണുന്ന എല്ലാ സാമൂഹിക പിന്തുടർച്ചാവകാശവ്യവസ്ഥകളും  ജാതിനിർണയവുമെല്ലാം  മനു സ്മൃതിയിലെ  ജന്മായത്ത   വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് . '' കുമ്പളം നട്ടാൽ മത്തൻ വിളയില്ല'' എന്ന വസ്തുതയാണ്  ഇതിന് അടിസ്ഥാനം . അഥവാ മത്തൻ വിളഞ്ഞാൽ അവിടെ ഒരു കൃത്രിമം നടന്നിട്ടുണ്ടെന്നത് തീർച്ച.  ഇതിനെയാണ് വർണ സങ്കരമെന്ന് വിവക്ഷിച്ചിരിക്കുന്നത് . 

             വർണ സങ്കരത്തെയും അതിന്  കാരണങ്ങളെയും  കണ്ടെത്തുവാനാകട്ടെ എക്കാലത്തും ഒരു പ്രയാസവുമില്ല താനും . ചേരാത്തവ ചേർന്ന് നിൽക്കുന്നുണ്ടോ എന്ന നോക്കിയാൽ മാത്രം മതിയാകും .   ഭൂമിയിലെ സകല ദുഷ്ചെയ്തികൾക്കും വിളനിലമായതും  നിരന്തരം നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ അനർത്ഥമാണ് 'വർണ സങ്കരം' . അശാസ്ത്രീയത ഉള്ളതിനാലാണ് വർണ സങ്കരം അനർത്ഥമാകുന്നത് .   മനുഷ്യരിൽ വർണ സങ്കരം കൂടുമ്പോൾ പ്രകൃതിയിലും തത്‌ഫലമായി സങ്കരങ്ങൾ വർദ്ധിക്കുമെന്നത് നിരീക്ഷിച്ചാൽ കാണാം .    അവനവന്  നരകപ്രാപ്തി ഹേതു ആയ  'വർണ സങ്കരം' താൻ  ഭരിക്കുമ്പോൾ വേണ്ടതുണ്ടോ  എന്നത് ഓരോ ഭരണാധികാരിയും ന്യായാധിപനും  ആത്മ പരിശോധന നടത്തേണ്ട വിഷയം  തന്നെ ആകുന്നു . 
      

                    കാലം കലികാലമായതിനാൽ വർണ സങ്കരം ഹേതുവായി ചിന്താ കുഴപ്പവും  അരാജകത്വവും വന്ന് കൂടിയത് അല്പം ചിന്താ ശേഷി ഉള്ള ആർക്കും പ്രത്യക്ഷത്തിൽ കാണാവുന്നതാണ് . ഒരു കാലത്ത് ഭൂമി മുഴുവൻ ഭരിച്ചിരുന്ന ഭാരതത്തിലെ ക്ഷത്രിയന്മാർ  ബുദ്ധ ജൈന പ്രബോധനങ്ങളിൽ വീണും ബ്രാഹ്മണ സംബന്ധമില്ലാതെയും മ്ലേച്ഛ വിഭാഗങ്ങളാൽ തച്ച് തകർക്കപ്പെട്ടും അനൈക്യം കാരണം തമ്മിലടിച്ചും  ശൂദ്രവിഹിതങ്ങളായ സേവന കർമ്മങ്ങളിൽ മുഴുകി തൃപ്തരായും അധികാര ബാഹ്യരായി ഉപജീവനം ചെയ്ത് പോകുന്നു . ബ്രാഹ്മണ  വർണത്തിൽപ്പെട്ടവർ ഇന്നും ഉപജാതികളായി പിരിഞ്ഞ്   പേരിനെങ്കിലും സ്വധർമമനുഷ്ഠിച്ച് പോരുന്നത് കാണുന്നുണ്ടെങ്കിലും പ്രധാനമായി വൈശ്യ ,  ശൂദ്രവിഹിതങ്ങളായ കച്ചവടം , സേവനം എന്നീ മേഖലകളിലൂടെയുള്ള ധന സമ്പാദനം തന്നെയാണ് അവരിൽ ഭൂരിഭാഗത്തിൻറെയും  ഉപജീവനമാർഗ്ഗം  . വൈശ്യന്മാർ കൃഷി കച്ചവടങ്ങളോ  സേവനമോ ചെയ്ത വരുന്നു . ശൂദ്ര വിഭാഗങ്ങൾ അനുദിനം വികസിച്ച്  വരുന്ന  സേവന മേഖലയിൽ തന്നെ തുടരുന്നു .    മതം മാറ്റപ്പെട്ടവരും  അല്ലാത്തവരുമായ വർണ ബാഹ്യരാകട്ടെ കച്ചവടം, സേവനം , വിദഗ്ധ തൊഴിലുകൾ എന്നിവയിൽ ഏർപ്പെടുന്നു . ഇതിൽ നിന്ന് വ്യക്തമാകുന്നത് ക്ഷത്രിയന്മാർക്ക് പൂർണമായും വർണ ധർമ്മത്തിൽ നിന്ന് ഭ്രംശം സംഭവിച്ചതായും ബ്രാഹ്മണരിലും ഭൂരിഭാഗത്തിനും ഭ്രംശം സംഭവിച്ചതായും വൈശ്യന്മാർ ഭാഗികമായി ഇപ്പോഴും  പിടിച്ചു  നിൽക്കുന്നതായും ശൂദ്ര വിഭാഗത്തിനോ വർണബാഹ്യന്മാർക്കോ തൊഴിൽ സ്വഭാവത്തിന്  മാറ്റം വന്നിട്ടില്ലെന്നുമാണ് . ഈ വിഭാഗങ്ങൾക്ക്  യാതൊരു തൊഴിൽ മാറ്റമോ നഷ്ടമോ  ഉണ്ടാകുന്നില്ല എന്ന മാത്രമല്ല മറ്റ് വർണങ്ങളിൽ നിന്നും വർണ ബാഹ്യരിൽ നിന്നും എത്രയധികം  പേർ സേവനവൃത്തിയിലേക്ക് കടന്നാലും  ഉൾക്കൊള്ളാനാകുന്ന വിധം സേവന മേഖല അനുദിനം വികസിക്കുന്നു എന്നതാണ് വസ്തുത  . ഈ വികാസത്തിന് സൂക്ഷ്മ കാരണമാകട്ടെ ,  ഉന്നത വർണങ്ങളുടെ കർമ്മ മേഖലകൾ  സർക്കാരിന്റെയും നിയമങ്ങളുടെയും വ്യാപകമായ   ഇടപെടൽ കൊണ്ട്  അശാസ്ത്രീയമായി  സേവന മേഖലയായി    മാറ്റപ്പെടുന്നത് കൊണ്ടാണ് .  ഇത്തരത്തിൽ എല്ലാ ജനവിഭാഗങ്ങളും ശൂദ്ര വിഭാഗങ്ങളായി പരിവർത്തിപ്പിക്കപ്പെട്ടാൽ ആ ദേശം വിഭവ ദാരിദ്ര്യം കൊണ്ടും കലാപങ്ങൾ കൊണ്ടും പ്രകൃതി ക്ഷോഭങ്ങൾ കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നശിക്കുമെന്ന് സ്മൃതികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്   . 

                         ഒരു കാലത്ത് ബ്രാഹ്മണർ മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന ആസൂത്രണ മേഖലയും   അധ്യാപന വൃത്തിയും  ഉന്നത വിദ്യാഭ്യാസവും   ഗവേഷണവും ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ക്ഷത്രിയർ  മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന സൈനിക , അഡ്മിനിസ്ട്രേറ്റിവ്  മേഖലകൾ   ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ഒരു കാലത്ത് വൈശ്യന്മാർ  മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന ബാങ്കിംഗ് , ഗോ രക്ഷണം , കൃഷി തൊഴിൽ  മേഖല, എന്നിവ  ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ഒരു കാലത്ത് ദൈനം ദിന വൃത്തി ആയി പ്രതിഫലേച്ഛ  കൂടാതെ   ബ്രാഹ്മണർ നടത്തിക്കൊണ്ട് പോയിരുന്ന ക്ഷേത്ര വൃത്തികൾ പോലും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കും അധീനമായി മറ്റൊരു സേവന മേഖലയായി മാറി . രാഷ്ട്രീയ രംഗമാകട്ടെ പേരിനു പോലും ക്ഷത്രിയന്മാരില്ലാതെ അന്ത്യജന്മാരും വർണ ബാഹ്യരും ഏറ്റെടുത്തിരിക്കുകയാണ് . ബ്രാഹ്മണരെ അവരുടെ വർണ ധർമ്മങ്ങളിൽ ശ്രദ്ധിക്കുന്നതിനായി  രാജഭരണകാലത്ത് ടാക്സിൽ നിന്ന് ഒഴിവാക്കിയിരുന്നതാണ് . 
                  
                                      എല്ലാ തൊഴിൽ മേഖലകളും സേവന മേഖലകളായി പരിവർത്തിപ്പിച്ചപ്പോൾ അവയിലെല്ലാം ജനസംഖ്യാനുപാതികമായി  സംവരണവും സെക്കുലർ മാനദണ്ഡങ്ങളും ബാധകമായി . പഠനത്തിലും പഠിപ്പിക്കലിലും നിയമ നിർമ്മാണത്തിലും  100 ശതമാനം തൊഴിൽ അവകാശമുണ്ടായിരുന്ന ബ്രാഹ്മണർ കോളേജ് വിദ്യാഭ്യാസത്തിനും വാധ്യാര് ജോലിക്കും  നിയമ സഭകളിലും ആസൂത്രണ മേഖലയിലും  യാതൊരു  പ്രത്യേക പരിഗണനക്കും അർഹതയില്ലാത്ത വിഭാഗമായി .    ബ്രാഹ്മണർക്ക് ദാനം നൽകുക എന്ന ചടങ്ങ് അനുദിനം ഇല്ലാതായി വരുന്നു . രാജഭരണം പോയതോടെ  തുടർന്ന് വന്ന  ജനാധിപത്യ സർക്കാരുകൾ    ബ്രാഹ്മണരിൽ നിന്ന് എല്ലാ വിധ നികുതികളും  പിരിച്ചു തുടങ്ങി . അതിനാൽ  ശൂദ്ര വൃത്തി ചെയ്ത്  ധനം സമ്പാദിക്കുവാൻ അവർ നിര്ബന്ധിതരായി .          

                           അടുത്തതായി ക്ഷേത്ര ശാന്തി വൃത്തി എന്ന മേഖല  മുഴുവനായി  സർവ്വീസ്  ആകുന്നതോടെ   ജനസംഖ്യാനുപാതികസംവരണം വന്ന് നിലവിലുള്ള  തൊഴിൽ ലഭ്യതയുടെ  ഒന്നോ രണ്ടോ ശതമാനത്തിന് മാത്രം അർഹതയുള്ള വിഭാഗമായി  ബ്രാഹ്മണർ ആ മേഖലയിലും  പരശുരാമദത്തമായ  ഭൂമിയിൽ നിന്ന്  കാലക്രമേണ   പുറത്ത് പോകും .   ഒരു കാലത്ത്  താലൂക്ക് കണക്കിന്  ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ടായിരുന്നു . അവർ ഇന്ന് മൂന്ന് നാല് സെന്ററിൽ  കഴിഞ്ഞ് കൂടുന്നു . നാടിന് മുതൽക്കൂട്ടാകേണ്ട   ലക്ഷക്കണക്കിന് ആളുകൾ രാഷ്ട്രീയക്കാരുടെ കുത്തിത്തിരുപ്പുകൾ കാരണം   രാജ്യം വിട്ട് പോയി അമെരിക്കയിലും  യൂറോപ്പിലും കാലയാപനം ചെയ്യുന്നു . 

                     നിലവിലെ സംവരണ വിഭാഗക്കാർ  അവരുടെ ജനസംഖ്യ വളർച്ചക്ക് അനുപാതമായി സംവരണ ശതമാന വർദ്ധനവിനും ക്ഷേമ പദ്ധതികളുടെ നിരക്ക് വർദ്ധനവിനും ഇളവുകൾക്കും ആവശ്യമുന്ന യിക്കുമ്പോൾ ബ്രാഹ്മണർക്കാകട്ടെ കഴിഞ്ഞ  വർഷങ്ങളായി ഉള്ള ജനസംഖ്യയായ ഒരു ശതമാനത്തിനു പോലും സംവരണത്തിന് ഈ പരശുരാമക്ഷേത്രത്തിൽ അർഹത ഇല്ല . ബ്രാഹ്മണന് സൂചി കുത്താനിട എന്ന നിലയിൽ ഒരു ശതമാനമെങ്കിലും സംവരണം കൊണ്ട് വരാൻ ശ്രമിച്ചാൽ ആ നിമിഷം നിക്ഷിപ്ത താത്പര്യക്കാരായ സംഘടിത ലോബികൾ കർമ്മായാത്ത ബ്രാഹ്മണ്യ വാദവും ആര്യ ദ്രാവിഡ സിദ്ധാന്തവും  ഉയർത്തിക്കൊണ്ട് വന്ന് ഉറഞ്ഞു തുള്ളും .

ബ്രാഹ്മണന് അർഹതപ്പെട്ടത്‌ 

                         യഥാർത്ഥത്തിൽ ബ്രാഹ്മണന് അർഹതപ്പെട്ടത്‌   ഇപ്പോൾ നിലനിൽക്കുന്ന  ശതമാന കണക്കിലുള്ള  ജാതി സംവരണമല്ല , മറിച്ച് വിദ്യാഭ്യാസ രംഗത്തും പൗരോഹിത്യത്തിലും ആസൂത്രണ, നിർദേശക , ഗവേഷണ,    അധ്യാപന മേഖലകളിലും ഭൂ സ്വാമിത്വം എന്നിവക്കുമുള്ള  നിരുപാധികമായ  മുൻ ഗണനയാണ് .   ഇത് പോലെ മറ്റ് വർണക്കാർക്കും  ഇതരന്മാർക്കും ഉചിതമായ മേഖലകളിൽ മുൻഗണന കല്പിച്ചാൽ പൊതു രംഗം സംശുദ്ധമാകുമെന്നതിൽ സംശയമില്ല . 
  
വർണം  എന്നത് ജാതിയായും(caste ) , കർമ്മം  തൊഴിലും (job ), ധർമം എന്നത് വെറും നിയമമായും (rule)  ലോപിപ്പിച്ചു .

                      വർണം ജാതികളായി പിരിഞ്ഞ് നിൽക്കുന്നതിനെ   പറ്റി ചരിത്രപരമായി അന്വേഷണം നടത്തുന്നതിന് പകരം , ഒരു കൂട്ടർ വർണവും ജാതിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വാദിക്കുന്നുണ്ട് . നിയമവും നീതിയും നടപ്പിലാക്കേണ്ടവർക്ക് ചരിത്രാവഗാഹമോ നിഷ്പക്ഷതയോ കാണുന്നില്ലെന്നത് സ്വതന്ത്ര ഭാരതത്തിന്റെ ശാപമാ കുന്നു .  


                            നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന് നിയമ പുസ്തകത്തിൽ  പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് എല്ലാവർക്കുമറിയാം . തുല്യരായി കാണാൻ ശ്രമിക്കുന്നിടത്താണ് കുഴപ്പം തുടങ്ങുന്നത് എന്ന് ആർക്കുമറിയുന്നുമില്ല . നിയമം എല്ലാവര്ക്കും തുല്യമാകണമെങ്കിൽ നിയമം അനുസരിക്കേണ്ടവർ എല്ലാവരും ക്ളോൺ ചെയ്ത റോബോട്ടുകളോ അല്ലെങ്കിൽ പൂർണ പരതന്ത്രരോ ആയിരിക്കണം .  പ്രകൃതിയിൽ സാമ്യതയും തുല്യതയും ഉള്ളതിനേക്കാൾ അനേകായിരം മടങ്ങ് വൈവിധ്യവും വിത്യസ്തതയുമാണ് ഉള്ളത് . 

                        വിവിധ വർണങ്ങളിലായി  മൊത്തം ജനസഞ്ചയവും പരസ്പര പൂരകമായി വിവിധ പ്രവർത്തി മേഖലകളിൽ  വൈവിധ്യങ്ങളായ ലക്ഷ്യങ്ങളോടെ പരസ്പര കലഹമില്ലാതെ  ധർമം എന്ന ആധാരത്തെ അടിസ്ഥാനമാക്കി  ഭാരതത്തിൽ നിലനിന്നിരുന്നു .    അത്തരം സമൂഹത്തിൽ ജനസംഖ്യ വർദ്ധനവൊ  വിഭവ ദാരിദ്ര്യമോ പ്രശ്നമാകുകയില്ല  . സചേതനമായ സംസ്കാരമെന്ന്  മനസ്സിലാക്കേണ്ടത് സനാതന ധർമത്തെ ആശ്രയിച്ചുള്ള ഈ സംസ്കാരം മാത്രമാകുന്നു .   അതിനാലാണ്  മറ്റ് സംസ്കാരങ്ങളെല്ലാം നിയമങ്ങളെ ആശ്രയിച്ച് കാലം കൊണ്ട് നശിച്ചതും ഭാരതം മാത്രം സനാതന വർണ ധർമ വ്യവസ്ഥയെ ആശ്രയിച്ച്  ഇത്രയധികം   വൈവിധ്യങ്ങളോടെ  പരിപോഷിപ്പിക്കപ്പെട്ടതും . 

                         വർണവും    ധർമവും ക്ഷയിപ്പിക്കപ്പെട്ട്  അതാതിന്റെ സ്ഥാനത്ത്   ജാതിയും നിയമവും    ആണ്  ഇന്ന് നിലനിൽക്കുന്നത് . ഓരോ സംസ്കാരവും തനതായ അലിഖിതമായ  കീഴ് വഴക്കപരമായ ധർമ വ്യവസ്ഥിതിയിൽ നിന്ന് ഭ്രംശിക്കപ്പെട്ട് ലിഖിതമായ നിയമ വ്യവസ്ഥിതിയെ പൂർണമായി ആശ്രയിക്കാൻ എന്ന് തുടങ്ങുന്നുവോ അപ്പോൾ ആ സംസ്കാരത്തിൻറെ പതനം ആസന്നമായി  എന്ന് മനസ്സിലാക്കേണ്ടതാണ് . ധർമ മൂലമില്ലാത്ത  ലിഖിതമായ നിയമ വ്യവസ്ഥിതിയുടെ  ചട്ടക്കൂടും ഉള്ളടക്കവുമെല്ലാം കാഴ്ചക്ക് സുന്ദരമായി  തോന്നാം,  അതിൽ പലർക്കും  മേനി പറയാം എങ്കിലും  ക്രമേണ ദേശത്ത് ജനവിഭാഗങ്ങൾ തമ്മിലുള്ള  മത്സരത്തിനും ക്ഷാമത്തിനും കെടുകാര്യസ്ഥതക്കും അവകാശ തർക്കങ്ങൾക്കും  കലാപത്തിനും കാരണമാകുന്നു . ഇതിൽ സംശയമുള്ളവർക്കായി  ഒന്ന് കൂടി പറയാം .  ഇപ്പോൾ ലഭിക്കുന്ന വ്യക്തി അവകാശങ്ങൾ എല്ലാം നിയമാവലി   ഉള്ളത്  കൊണ്ടല്ലേ എന്ന്  ചോദിച്ചാൽ  അനുദിനം പെരുകുന്ന സാമൂഹിക അനീതികളുടെയും  അസമത്വങ്ങളുടെയും   അസ്വസ്ഥതകളുടെയും ജനസംഖ്യാപരമായ പ്രശ്നങ്ങളുടെയും  ഉത്തരവാദിത്വവും  കൂടി അതേ  നിയമാവലികളുടെ അക്കൗണ്ടിൽ  ചേർത്ത് ഗുണദോഷ വിചാരം ചെയ്യണം    .    

                           നിയമപരമായ അവകാശങ്ങളേക്കാൾ അനേകം മടങ്ങ് ഉറപ്പുള്ളതാണ് ധാർമിക സമൂഹത്തിലെ അവകാശങ്ങൾ . ധാർമിക സമൂഹം എന്നത് ഉട്ടോപ്യയല്ലേ എന്ന ചോദിച്ചാൽ അല്ല .     ഇന്നും സമൂഹത്തിൽ വർണ/ജാതി പരമായ ചില കീഴ് വഴക്കങ്ങൾ തുടരുന്നുണ്ട് എന്നും,  ആ അർത്ഥത്തിലും ആ വ്യാപ്തിയിലും ഇത് പരിമിതമായ ധാർമിക സമൂഹം കൂടി ആണെന്നും പറയാം . ഉദാഹരണത്തിന് ബ്രാഹ്മണപുത്രൻ 8 വയസ്സിൽ പൂണൂലിട്ട് ക്ഷേത്ര ശ്രീകോവിലിൽ കയറുന്നതിൽ ആർക്കും അസ്വസ്ഥത തോന്നുന്നില്ല . മറിച്ച് അബ്രാഹ്മണനാണെങ്കിൽ അത് അമ്പതാം വയസ്സിലും , അക്കാദമിക് യോഗ്യത നേടിയിട്ടായാലും  വാർത്തയാകുന്നുമുണ്ട് .  ജാതി ബ്രാഹ്മണൻ മദ്യപിച്ചാൽ അത് സാമാന്യ ജനങ്ങൾക്ക് വാർത്തയാണ് .  എന്നാൽ അയാൾക്കൊപ്പം നടക്കുന്ന ഇതരൻ   മദ്യപിച്ചാൽ അത് വാർത്തയല്ല   '' മത്തൻ വള്ളിയിൽ കുമ്പളം കായ്ക്കുമ്പോഴാണ് വാർത്ത ഉണ്ടാവുന്നത്  '' എന്നതാണ് ഇതിലെ   യാഥാർഥ്യം . 

ധാർമിക വ്യവസ്ഥയും ശാസ്ത്രവും നിയമങ്ങളുടെ ആവിർഭാവവും 

                 സമൂഹം ധാര്മികമാണെങ്കിൽ കീഴ് വഴക്കങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുന്നു  (സത്യയുഗം) . ക്രമേണ അധർമം കൂടുമ്പോൾ   ശാസനകളും വിലക്കുകളും (സ്മൃതികൾ)   ഉണ്ടാവുന്നു (ത്രേതാ യുഗം) .   തുടർന്ന്  അവയെ ക്രോഡീകരിക്കുന്ന വിവിധങ്ങളായ  ശാസ്ത്രങ്ങൾ   ആവിര്ഭവിക്കും (ദ്വാപരഃ യുഗം)  . പിന്നെയും അധർമം വർദ്ധിച്ച് ആരും ശാസ്ത്രങ്ങളും വിലക്കുകളും  അനുസരിക്കാതാകുമ്പോൾ  ലിഖിതങ്ങളായ നിയമങ്ങൾ വരും (കലിയുഗം പ്രാരംഭ  ഘട്ടം )  . നിയമം കേവലമായ ചില നിയന്ത്രണങ്ങളോടു കൂടിയതായിരിക്കും  .  നിയമങ്ങൾ   പരാജയപ്പെടുന്നിടത്ത് വൈകാതെ തന്നെ  പ്രകൃതി ക്ഷോഭങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും സംഭവിക്കും . മേല്പറഞ്ഞ പരിണാമത്തിലെ നിയമകാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് .  എവിടെ  നിയമവും നിയന്ത്രണവും  പരാജയപ്പെടുന്നുവോ അവിടെയെല്ലാം ദുരന്തങ്ങൾ ഉണ്ടാവുന്നത് അനുഭവത്തിൽ കാണാം .

                       ലിഖിതമായ അഥവാ  പുതുക്കുന്ന  നിയമ വ്യവസ്ഥയിൽ ''ഇവിടെയാണ് കുഴപ്പം അവിടെയാണ് കുഴപ്പം'' '' ഇതാണ് ശരി അതാണ് ശരി ''  എന്നിങ്ങനെ തർക്കിച്ച് കലഹിച്ച്   , ഒരു തരം  അംഗീകൃത ആൾകൂട്ടമായ നിയമ നിർമ്മാണ സഭകൾ ഒരു തീരുമാനവുമെടുക്കാനാകാതെ വരുമ്പോൾ  അതൊക്കെ കാണാനും കേൾക്കാനും ഇടവരുന്ന സാമാന്യ ജനങ്ങൾ   നിയമത്തിൽ വിശ്വാസം നഷ്ടപ്പെട്ട്    കലഹിച്ച്   നശിക്കാനിടയാകുന്നു .  നിയമം കൊണ്ട് മാത്രം  സംരക്ഷിക്കപ്പെടുന്ന ഒരു സംസ്കാരമോ സ്ഥാവര ജംഗമങ്ങളോ  ലോകത്ത്   എവിടെയും  ഇല്ല എന്നതാണ് വസ്തുത  . ഏതെങ്കിലും സംസ്കാരം (cultural civilization )  എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെ തനതായ പുരാതന  ധർമ വ്യവസ്ഥയുടെ ഏതോ ഒരു അംശമോ സ്വാധീനമോ  സംരക്ഷണമോ  ഇന്നും  നില നിൽക്കുന്നുണ്ട് എന്നത് കാരണമാണ് അത് നിലനിൽക്കുന്നത് . ഇന്ന് കാണപ്പെടുന്ന സമൂഹം ഒരു തനതായ സംസ്കാരം (cultural civilization )   സൃഷ്ടിക്കാനോ ഉള്ളത് പരിപാലിക്കാനോ കഴിയാത്ത വിധത്തിലുള്ള  വെറും ആൾക്കൂട്ടങ്ങൾ ആയി കൊണ്ടിരിക്കുകയാണ് .  ധർമം ഇല്ലാതെ നിയമം മാത്രം പ്രവർത്തിക്കുന്ന , എന്തിനും ഏതിനും തീർപ്പ് നിയമപരമായി   ആവണമെന്ന് വാശി പിടിക്കുന്ന  ആളുകൾ  ഉള്ള  സമൂഹം അരാജകത്വത്തിന്റെയും നാശത്തിന്റെയും  വക്കിലാണെന്ന് നിസ്സംശയം പറയാം . 

ഷോഡശസംസ്കാരങ്ങളും  വർണ പരിവർത്തനവും .

               ബ്രാഹ്മണരിലെ പുരോഗമന പക്ഷക്കാരായ ചില ആളുകൾ അപരന്മാരെ  ചില കർമ്മങ്ങൾ ചെയ്ത് പരിവർത്തനം ചെയ്യാമെന്ന് പറയുന്നു . സമുദായത്തിൽ വിവാഹത്തിന് ആവശ്യത്തിന് പെൺ കുട്ടികളില്ലാത്തതിനാൽ അവർ തങ്ങളുടെ ആൺകുട്ടികൾക്ക് മിശ്ര വിവാഹിതരുടെ മക്കളെ ബ്രാഹ്മണ ആചാര പ്രകാരം വേളി  കഴിപ്പിച്ച് കൊണ്ട് വരുന്നതായും കാണുന്നു . ചിലർ അനാഥാലയത്തിൽ നിന്ന്  പെൺകുട്ടികളെ വിവാഹം കഴിച്ച്  , തുടർന്ന് ബ്രാഹ്മണ രീതിയിൽ ജീവിച്ച് വരുന്നതായും അവകാശപ്പെടുന്നു . ഇതിലേക്കായി വധുവിനെ യോഗ്യയാക്കുന്നതിന് വിവാഹ ചടങ്ങിന്  മുമ്പായി  ഷോഡശക്രിയയെന്ന ''ഒരു കർമ്മം''' ചെയ്ത്  ബ്രാഹ്മണ സ്ത്രീ ആക്കിയതായും അവകാശപ്പെടുന്നു .    യഥാർത്ഥത്തിൽ ഷോഡശ സംസ്കാരങ്ങൾ എന്താണെന്ന് പോലും അറിയാത്ത ആളുകളാണ് ഈ പാവങ്ങൾ . ഈ വിധം വിവാഹങ്ങളിൽ ഇപ്പോൾ ധാരാളമായി ബ്രാഹ്മണ സമൂഹം പങ്കെടുത്ത ആശീർവാദം നൽകുന്നതായി കാണുന്നു .  ഇത് ഒരു താൽക്കാലിക  പ്രതിഭാസം മാത്രമാണെന്നും ഭാവിയിൽ  പെൺ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഈ വിധം സങ്കര വിവാഹങ്ങളുടെ അംഗീകാരം  , ഇതേ  സമുദായം   മുൻകാല പ്രാബല്യത്തോടെ   റദ്ധാക്കി കളയുമെന്നതും  അതിൽ ഏർപ്പെടുന്നവർ  ശ്രദ്ധിക്കേണ്ടതാണ് . സമൂഹത്തിൽ സ്മൃതിനിയമങ്ങൾ അറിയുന്ന ആളുകൾ (സ്മാർത്തന്മാർ)  പ്രത്യക്ഷത്തിൽ  തീരെ കുറയുന്നതാണ് ഇത്തരം കാര്യങ്ങളിൽ സാമാന്യ ജനങ്ങൾക്ക്  യഥാസമയം  വേണ്ട  അവബോധം ഇല്ലാതെ വരുന്നതിന് കാരണം . 

                      ആൺ പെൺ അനുപാത വ്യതാസം ഉണ്ടാകുന്നതനുസരിച്ച്  സമുദായങ്ങളിൽ   മിശ്ര വിവാഹം , ദത്ത് , സംബന്ധം ,  ബഹു ഭാര്യാത്വം , വിവാഹ മോചനം , ബഹു ഭർത്തൃത്വം , ഉപജാതി വിവാഹം   തുടങ്ങിയ വിവാഹ  വിഷയങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങളും ഓരോ കാലങ്ങളിലും   മാറി മാറിയും .    ചരിത്രത്തിൽ ഇതെല്ലാം പല തവണ നടന്നിട്ടുണ്ട് . സ്വന്തം സന്താനം ഏത് വർണത്തിലായിരിക്കണമെന്ന്  വേണമെങ്കിൽ വിവാഹത്തിന് മുമ്പ് ആലോചിച്ച്  വിവാഹിതനാകാമെന്നല്ലാതെ   ,  നൂറിൽ  തൊണ്ണൂറ്റി അഞ്ച്  സ്വവർണ വിഭാഗക്കാരും മിശ്ര വിവാഹം ചെയ്യുന്നത് കണ്ട് താനും അത്  ചെയ്‌താൽ കുഴപ്പമില്ലെന്ന് ധാരണ വച്ചാൽ അത് തെറ്റാകും .  വസ്തുത എന്തെന്ന് വച്ചാൽ  ഭാവിയിൽ ആ അഞ്ച്  പേരുടെ സന്താനങ്ങളാണ് വർണത്തിന്റെ സവിശേഷതകൾ നില നിർത്തുക . മിശ്രവിവാഹിതർ   ബാഹ്യമായി പൂർവ വർണ കർമ്മങ്ങളിൽ  ഏർപ്പെട്ടാലും  കുടുംബവുമായി  നല്ല ബന്ധം നിലനിർത്തിയാലും ,  ഉടനെയോ അൽപ കാലം കൊണ്ടോ തലമുറ കഴിയുമ്പോഴോ അപര വിഭാഗങ്ങളിലേക്ക് സ്വാഭാവിക പ്രക്രിയയിലൂടെ മാറ്റപ്പെടുന്നത്  നിരീക്ഷിച്ചിട്ടുണ്ട് . ഇത് മനസ്സിലാകണമെങ്കിൽ  വർണത്തോടൊപ്പം കുലം  എന്ന സങ്കല്പത്തെ സംബന്ധിച്ചും വിശദമായി മനസ്സിലാക്കണം . കുലം എന്നത് മറ്റൊരു പോസ്റ്റിൽ വിശദീകരിക്കാം . 

യുവത്വത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നു 


                      ഭാരതത്തിലെ വർണ്ണ ജാതി സമ്പ്രദായങ്ങളെ സംബന്ധിച്ച് പാഠപുസ്തകങ്ങളിലൊന്നും വേണ്ട രീതിയിൽ പഠിപ്പിക്കുന്നില്ല എന്ന് മാത്രമല്ല തെറ്റായ വിവരങ്ങൾ രാഷ്ട്രീയ കക്ഷികൾ ഇടപെട്ട് തിരുകി കയറ്റുന്നുമുണ്ട് . ആനുകാലികങ്ങൾ ഉൾപ്പെടെ പുസ്തകങ്ങളിൽ നിന്ന് ശരിയായ വിവരങ്ങൾ ലഭിക്കുന്നില്ല എന്ന് മാത്രമല്ല അത് ഗ്രന്ഥാലയങ്ങളിലും മീഡിയയിലും അപ്രാപ്യമാകുകയാണ് താനും . വർണ്ണം സംബന്ധിച്ച് ശരിയായ വസ്തുതകൾ  സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ ഒരു പുരുഷായുസ്സ് മതിയോ എന്ന സംശയമാണ് . അങ്ങനെയിരിക്കെയാണ്  അൽപ ബുദ്ധികളായ ആളുകൾ സ്റ്റേജ് പ്രസംഗത്തിലൂടെ വർണത്തേയും ജാതിയെയും  തുടച്ച് നീക്കാൻ ആഹ്വാനം ചെയ്യുന്നത് . മനുഷ്യർ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സംഘടിക്കുന്നതോ ആവശ്യം ഉന്നയിക്കുന്നതോ    ഒരു തരം പാപമാണെന്ന തെറ്റായ ധാരണ അധികം ചിന്താശേഷിയില്ലാത്ത യുവജനങ്ങളിൽ വ്യാപകമായി അടിച്ചെല്പിക്കുകയാണ് . യഥാർത്ഥത്തിൽ ജാതി / വർണത്തിന്റെ പേരിൽ ന്യായമായ ഒരാവശ്യം ഉന്നയിക്കപ്പെട്ടാൽ അത് അനുവദിക്കുക, നടപ്പാക്കുക  എന്നത് ഭരണാധികാരികളെയോ കോടതിയെയോ സംബന്ധിച്ച് വളരെ എളുപ്പമാണ് . ഇത് തന്നെയാണ് മഹർഷിമാർ വർണ വിഭജന നിർദേശങ്ങൾ നൽകിയപ്പോൾ മനസ്സിൽ കണ്ടതും . 

                ഇന്ത്യയിലെ കോടതികളിൽ കോടിക്കണക്കിന് കേസുകൾ നിലവിലുണ്ടെന്നാണ് വാർത്ത . അവയിൽ ഭൂരിഭാഗത്തിലും നീതി നിഷേധിക്കപ്പെട്ടവർക്ക് യഥാസമയം നീതിയും ലഭിക്കില്ല . അറിവുള്ളവർ ഇവിടങ്ങളിൽ വ്യവഹാരത്തിന് പോവുകയുമില്ല . വർണ ധർമവും ഭാരതീയ നിയമ സമ്പ്രദായവും നിലവിൽ ഉണ്ടായിരുന്നെങ്കിൽ  ഇത്തരം ഭാരിച്ച നിയമസംവിധാനങ്ങളുടെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല . മാത്രമല്ല ഇന്ന് എല്ലായിടത്തും കാണുന്ന ക്യൂ നിൽക്കൽ , ജന തിരക്ക് എന്ന സംഗതിയും വർണ വ്യവസ്ഥയിൽ കാണില്ല . 

ചരിത്രപരമായ ദുഷ്പ്രചാരണം 

                    ബ്രിട്ടീഷുകാരും അന്യമതസ്ഥരും ഭാരതത്തിൽ അധിനിവേശം നടത്തിയത് ഇവിടത്തെ ജാതി വ്യവസ്ഥ കാരണമാണെന്നാണ്   ദുഷ്പ്രചാരണം . യാഥാർത്‌ഥത്തിൽ ജൈനബുദ്ധ പ്രബോധനങ്ങളാലും  അവയുടെ സ്വാധീനത്തിൽ ക്ഷത്രിയാദി വർണങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വടക്കേ ഇന്ത്യയിൽ വിദേശ ശക്തികൾക്ക് കടന്നു വരാനുള്ള വിള്ളലുകൾ ഒരുക്കിയത് എന്ന് കാണാം . ഒന്നിച്ച് നിൽക്കേണ്ട ഹിന്ദു രാജാക്കന്മാർ മതി കെട്ട് വെറും സ്വാർത്ഥവ്യക്തികളായി പരസ്പരം കുത്തി നശിച്ചതിനെ ആ രീതിയിൽ രേഖപ്പെടുത്തുന്നതിന് പകരം കപട ബുദ്ധികളായ ചരിത്രനിർമ്മാതാക്കൾ അതിന്റെ കുറ്റമെല്ലാം ജാതി വ്യവസ്ഥയുടെ  മേൽ പ്രതിഷ്ഠിച്ചു . 

              ഭാരതത്തിൽ  ആദ്യ ഇസ്‌ലാമിക സേനയുടെ ആക്രമണം രേഖപ്പെടുത്തിയത് എ .ഡി  . 649 ൽ ആണ് . ഡൽഹിയിൽ സുൽത്താനത്ത് സ്ഥാപിക്കാനായത് 1211 ൽ . അത് വരെ പല യുദ്ധങ്ങളും നടന്നു . ഡൽഹിയിലെ സുൽത്താനത്ത് ഏതായാലും ഒരു നാൾ കൊണ്ട് ഉണ്ടായതല്ല . നാനൂറിലധികം വർഷമെടുത്തു . ആരാണ് പ്രതിരോധിച്ചത് ? എന്താണ് വിദേശ ഭരണത്തെ പ്രതിരോധിക്കാൻ കാരണമായത് ? ഒറ്റ ഉത്തരമേ ഉള്ളൂ . സാമ്പ്രദായികമായ ജാതി വർണ വ്യവസ്ഥ . 

                       ഭാരതത്തിൽ യൂറോപ്യൻമാർ വന്നത് 1498 ൽ . ഭാരതം അവരുടെ നിയന്ത്രണത്തിലേക്ക് വഴുതിയത് 1757 ൽ . യൂറോപ്യൻമാർ  ഭാരതം വിടുമ്പോഴും അവർ നേരിട്ട് ഭരിക്കാത്ത നാടുകൾ ഇവിടെ ഉണ്ടായിരുന്നു .  ഇക്കാലമത്രയും യൂറോപ്യൻമാരെ  പ്രതിരോധിക്കാൻ  ഭാരതത്തിൽ ഉടനീളമായി ഒരു ഭരണ കൂടവും ഉണ്ടായിരുന്നില്ല . അപ്പോൾ ഇത്രയും കാലം ആരാണ് ചെറുത്ത് നിൽപ് സംഘടിപ്പിച്ചത് ? . ഒറ്റ ഉത്തരമേ ഉള്ളൂ . സാമ്പ്രദായികമായ ജാതി വർണ വ്യവസ്ഥയും അതിന്റെ സംസ്കാരവും 
               
ജന്മായത്ത വ്യവസ്ഥിതി തന്നെ യാഥാർഥ്യം 


  1 .      മനു സ്മൃതിയെയും അതിലെ വർണ വ്യവസ്ഥയെയും കുറ്റം പറയുന്ന അതേ പുരോഗമനവാദികൾ  മനു നിശ്ചയിച്ച  ജന്മായത്ത  വ്യവസ്ഥിതി പ്രകാരം  പിതൃ സ്വത്ത്        ജന്മാവകാശമായി   താനനുഭവിക്കുന്നതിലും അതെ പ്രകാരം തനിക്ക് ജനിച്ച  മക്കൾക്ക്  സ്വത്ത്    സ്വരുക്കൂട്ടുന്നതിലും തെറ്റോ കുറ്റമോ കാണുന്നില്ല .   കാലമേറെ പുരോഗമിച്ചിട്ടും തനിക്ക് ഉണ്ടായ പുത്രനെയല്ലാതെ കർമ്മായത്തമായ ഏതെങ്കിലും  അവകാശത്തിന്റെ പേരിൽ ഒരു പുരോഗമനവാദിയും   അന്യനെ പുത്രനായി  വരിക്കുന്നുമില്ല .    അതിനാൽ തന്നെ എല്ലാ പുരോഗമന വിപ്ലവങ്ങളും പരിണാമം കൊണ്ട്  സ്വന്തം മക്കൾക്കായി സ്വത്ത് സമ്പാദിക്കുന്നതിലേക്ക് ഒതുങ്ങി . അതായത് രാജസ്വവും ബ്രഹ്മസ്വവുമായിരുന്ന പ്രവർത്തന മേഖലകളെയും ഭൂസ്വത്തിനെയും സമ്പത്തിനെയും വർണേതരന്മാർക്ക്    പരമ്പരയായി അനുഭവിക്കാൻ പരിവർത്തിപ്പിച്ച് കൊടുക്കുന്ന ചാക്രികമല്ലാത്ത പ്രക്രിയയാണ് 'വിപ്ലവം' . 

             നാല്പതോ അമ്പതോ വര്ഷം മാത്രമായി ജന്മായത്തമായി താൻ ഉൾപ്പെട്ട  ജാതി വർഗ്ഗത്തിന് നൂറ്റാണ്ടുകൾ മുമ്പ് ഉണ്ടായിരുന്ന വിലക്കുകളുടെ  പേരിൽ എന്തെല്ലാം ആനുകൂല്യം ലഭിക്കുമോ അതിനൊന്നിനും കർമ്മായത്ത സിദ്ധാന്തം മൂലം തടസ്സം വരാതിരിക്കുവാൻ   നവപുരോഗമനവാദികൾ  ഒളിഞ്ഞും  തെളിഞ്ഞും ചരട് വലിച്ച് കൊണ്ട് തന്നെ ഇരിക്കും . കർമ്മായത്തമാണ് സകല യോഗ്യതയുടെയും അടിസ്ഥാനമെന്ന് വലിയ ജനക്കൂട്ടത്തെ മുൻ നിർത്തി ഇവർ പ്രസംഗിക്കുമെങ്കിലും യഥാർത്ഥത്തിൽ  കർമ്മായത്ത വ്യവസ്ഥിതിയെ ഏറ്റവും ഭയപ്പെടുന്നതും ഈ പുരോഗമനക്കാർ തന്നെ ആണ് . രാജസ്വമോ (സർക്കാർ വക) ബ്രഹ്മസ്വമോ (മെറിറ്റ് / മേന്മ അടിസ്ഥാനമാക്കിയതെല്ലാം) , ദേവസ്വമോ (പ്രകൃതി വിലക്ക് ഉള്ളവ ) ആയ ഏതോ ഒന്നിനെ ചുളുവിൽ നേടുവാനും നില നിർത്തുവാനും സുഖിക്കാനുമുള്ള  ഒരു ഉപാധിയാണ് കർമ്മായത്ത  വാദം . അത് ലഭിച്ചു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് അവൻ പക്കാ ജന്മായത്തവാദി ആയി പെരുമാറും .  

                               കേരളത്തിലുള്ള ആയിരം വില്ലേജ് അധികാരികളിൽ ഒരാളെങ്കിലും കർമ്മായാത്ത സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കി ജാതി സർട്ടിഫിക്കറ്റ് നൽകുമോ ?   ഇല്ലെങ്കിൽ അതിനല്ലേ ഈ പുരോഗമന വാദികൾ   ആദ്യം നിയമ നിർമ്മാണം ആവശ്യപ്പെടേണ്ടത് ? .        ഇന്ത്യയിൽ പോയിട്ട് ലോകത്തെവിടെയെങ്കിലും കാണുമോ നിയമാനുസൃതമായ  കർമ്മായത്ത വർഗ്ഗീകരണം ? 
   
                        പേരെടുത്ത പല ഹിന്ദു മത പണ്ഡിതരും  രാഷ്ട്രീയക്കാരും  കൂടി വർണത്തേയും ജാതിയെയും  വ്യാഖ്യാനിച്ച് ദുഷിപ്പിച്ച് മുന്നോട്ടു പോകുമ്പോൾ  സത്യം തമസ്കരിക്കപ്പെടുയും വിഷയത്തിൽ സമൂഹം  കൂടുതൽ കൂടുതൽ അന്ധകാരത്തിലേക്ക് തള്ളപ്പെടുകയും ചെയ്യപ്പെടുന്നത് ദിനവും കാണുകയാണ് . 

                       ഒരു വർണത്തിൽ/ ജാതിയിൽ ജനിച്ചു വളർന്നത് കൊണ്ട് ഒരാൾക്ക് പൂർണ സമയവും ആ വർണ ധർമത്തെ പാലിച്ച് കൊണ്ട്  ജീവിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ  കഴിയണമെന്നില്ല .  എന്നാൽ അക്കാരണത്താൽ  അയാളെ കുറ്റപ്പെടുത്താതെ ഏത് വർണത്തിലായാലും  അതാത്  വർണ ധർമത്തിൽ കൂടുതലായി ഏർപ്പെടുവാനുള്ള സാഹചര്യങ്ങൾ സജ്ജനങ്ങൾ ഏർപ്പെടുത്തി കൊടുക്കുക തന്നെ വേണം . അതാത് വർണത്തിന് യോജിക്കുന്ന പ്രവർത്തിയിൽ ഓരോ ദിവസവും രണ്ടോ മൂന്നോ മണിക്കൂറ് എങ്കിലും ഏർപ്പെടാൻ തുടങ്ങിയാൽ രാജ്യത്തിൻറെ തലയിലെഴുത്ത് തന്നെ മാറും . കൂടുതൽ സമയം വർണ ധര്മത്തിലേർപ്പെടണമെങ്കിൽ  ഭരണ കർത്താവിൽ നിന്നുള്ള പിന്തുണ കൂടിയേ കഴിയൂ .  വർണ ധർമത്തിലേക്ക്  ആളുകളെ കൈപിടിച്ചുയർത്തേണ്ടത് രാജാവിൽ നിക്ഷിപ്തമായ കർത്തവ്യമാണെന്ന് ഓർമ്മിപ്പിക്കുന്ന   വിദുരനീതിയിലെ എട്ടാമധ്യായം ഇരുപത്തി ഒമ്പതാം ശ്ലോകം ഉദ്ധരിച്ച് കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ് .

വിദുരർ ധൃതരാഷ്ട്രനോട് പറഞ്ഞു . 

'' രാജാവേ , ഞാനിതു വരെ വിശദമായി പറഞ്ഞതിന്റെ  ചുരുക്കം ഇനി പറയാം . അങ്ങയുടെ പ്രജകളായ പാണ്ഡു പുത്രന്മാർ ക്ഷാത്ര ധർമ്മാനുഷ്ഠാനത്തിൽ നിന്ന് ദുര്യോധനാദികളാൽ വിലക്കപ്പെട്ടിരിക്കുന്നു . താങ്കൾ അധികാരം പ്രയോഗിച്ച് പാണ്ഡു പുത്രന്മാരെ അവരുടെ ധർമത്തിൽ തിരികെ വീണ്ടും ഏർപ്പെടുത്തി കൊടുക്കുക ''








No comments:

Post a Comment